Wednesday, August 11, 2010

എഴുതാന്‍ കൊതിച്ച വരികള്‍

ഷഹാന എന്ന ബ്ലോഗ്ഗറുടെ "തിരുത്തി എഴുതേണ്ട കവിത"

എന്ന കവിതക്ക് എഴുതിയ കമെന്റ്:


കവിതയിലേക്കുള്ള ലിങ്ക് :


http://shahanashaji.blogspot.com/2010/08/blog-post.html

കമെന്റ് :



കവിത അസ്സലായി..


മനോഹരമായ പ്രയോഗങ്ങള്‍...


സമ്മതിച്ചിരിക്കുന്നു..

പ്രണയവും വിരഹവും വിട്ട്


കവിത അതിന്റെ കൂടു തേടിത്തുടങ്ങുന്നുണ്ട്..


എഴുതാന്‍ കൊതിച്ച വരികള്‍ പോലെ..


കേള്‍ക്കാതെ പോയ മനോഹര ഗാനം പോലെ


നുണയാന്‍ കഴിയാതെ പോയ മധുര്‍ം പോലെ


ഈ കവിത ഉള്ളില്‍ കെട്ടികിടക്കും..



കവേ..


പേനകൊണ്ടെഴുതുമ്പോഴല്ല കവിത ജനിക്കുന്നത്


മറിച്ച്


ആത്മാവു കൊണ്ട് മന്ത്രിക്കുമ്പോഴാണു എന്ന് പറയുന്നത് എത്ര ശരി..

താങ്കളുടെ


തിളക്കുന്ന മനസ്സില്‍ നിന്നും കവിതയുടെ ജ്വാല ഉണര്‍ന്ന് പ്രഭ


പരത്തട്ടെ എന്നാശംസിക്കുന്നു!


Monday, August 9, 2010

"കിടപ്പറയിലെ ലൈം‌ഗിക പ്രശ്നങ്ങള്‍" റിയാലിറ്റി ലൈവ് ഷോ

ശ്രീ.മുഖ്താര്‍ ഉദരം‌പൊയിലിന്റെ ബൂലോകത്ത് ചര്‍ച്ചാ വിഷയമായ
എന്ന പൊസ്റ്റിനു എഴുതിയ കമന്റ്:


പ്രിയപ്പെട്ട മുഖ്താര്‍,
താങ്കള്‍ ഞങ്ങളുടെ ചാനലിനു അയച്ച മെയില്‍ കണ്ടു.പ്രതികരണത്തിന് നന്ദി.
സവിനയം ഓര്‍മ്മിപ്പിക്കട്ടെ..
താങ്കള്‍ ഗള്‍ഫിലായത് കൊണ്ടാണോ എന്നറിയില്ല.
നമ്മള്‍ കേരളീയ സമൂഹം സാംസ്കാരികമായി ഒരു പാട് മുന്നേറിയിരിക്കുന്നു.
ഇപ്പോള്‍ ആവെറേജ് മലയാളി എന്നു വെച്ചാല്‍
രാവിലെ തൊട്ട് ടീവിക്ക് മുന്‍പില്‍ അന്തം വിട്ടിരുന്ന്
റിയാലിറ്റി ഷോ എന്ന പേരില്‍ ഞങ്ങള്‍ തയ്യാറാക്കുന്ന ഏത് പൊറാട്ടുനാടകങ്ങളും
വെള്ളം കൂട്ടാതെ വെട്ടിവിഴുങ്ങുന്ന ഒരു മന്തന്‍ സമൂഹമാണു..
അവരുടെ മന്ദബുദ്ധിയിലേക്ക് ഏതൊക്കെ അടിച്ച് കേറ്റി
അവരെ ഞങ്ങളുടെ ചാനലിന്റെ കാഴ്ച്ചക്കാരാക്കി മാറ്റാന്‍ പറ്റും എന്ന തീവ്ര
ചര്‍ച്ചയിലാണു ഞങ്ങള്‍..

താങ്കള്‍ക്ക് ഇതിലൊന്നും താല്പര്യമില്ലെങ്കില്‍ ദയവായി ടീ വി ഓഫാക്കുക..
അല്ലാതെ ഞങ്ങളെ നന്നാക്കാന്‍ നോക്കരുത് ..!
ഇനി ഒന്നു കൂടെ പറയാം..
അടുത്തതായി "കിടപ്പറയിലെ ലൈം‌ഗിക പ്രശ്നങ്ങള്‍" എന്ന റിയാലിറ്റി ലൈവ് ഷോയാണു ഞങ്ങളുടെ
പുതിയ സെന്‍സേഷണല്‍ ടീ വി ഷോ..
ലതായത് ഞങ്ങള്‍ ജഡ്ജസിനെ അണിയിച്ചൊരുക്കിയ ഒരു കിടപ്പറയിലെ സൈഡില്‍ ഇരുത്തും..
കാണികളെ ജനലിനപ്പുറവും...
പിന്നെ തിരഞ്ഞെടുത്ത കാന്‍ഡിഡേറ്റ്സിന്റെ ഉശിരന്‍ പ്രകടനമാണു...ഹോ ഓര്‍ക്കുമ്പഴേ
കുളിരു കോരുന്നു...അതോടെ ഞങ്ങളെ ചാനലു റേറ്റിംഗില്‍ ഒന്നാമതെത്തും മോനേ..
മുക്താറേ ഇതൊന്നും നീ മറ്റവര്‍ക്കിട്ട് കാച്ചല്ലേ..അവരത് അടിച്ചെടുക്കും..

എന്നാ പറഞ്ഞപോലെ..
ബെഡ്റൂം ലൈവിനു ഒരു പങ്കെടുക്കാന്‍ വന്ന ദമ്പതിമാരുടെ തിക്കും തിരക്കുമാ പുറത്ത്
കേള്‍ക്കുന്നത്..
കേരളീയ സമൂഹം എത്രപുരോഗമിച്ചെന്ന് ഇപ്പം മനസ്സിലായല്ലോ..
മേലില്‍ ഇങ്ങനത്തെ പരാതിയൊന്നും എഴുതില്ലന്ന് കരുതട്ടെ..

നിറുത്തട്ടേ..
കഴുത്തുവെട്ട് ടീവീ പ്രോഗ്രാം പ്രൊഡ്യൂസര്‍,
കേരളം.

Sunday, August 8, 2010

"വിഡ്ഡിയുടെ കുമ്പസാരം"

പദസ്വനം എന്ന ബ്ലോഗ്ഗിലെ ബാല്യം എന്നകവിതക്ക്
( ലിങ്ക് : http://padaswanam.blogspot.com/)
എഴുതിയ കമെന്റ്:

"ബാല്യമെനിക്ക്
ഉറക്കമുണര്‍ന്നപ്പോള്‍ നഷ്ടമായ മധുരസ്വപ്നമാണു..
പുസ്തകത്താളില്‍ ഞാനൊളിപ്പിച്ചു വെച്ച മയില്പീലിക്കനവാണു..
യാത്രകള്‍ക്കിടയില്‍ ഞാനറിയാതെ തിരയുന്ന നിന്റെ മുഖമാണു..

ബാല്യമെനിക്ക്
നിന്നെ നഷ്ടമാക്കിയ കൗമാരത്തിന്റെ കെറുവാണു..
ഒരു പൂ വറുത്ത് ഞാന്‍ നിനക്ക് നല്‍കിയപ്പോള്‍
നീ നാണിച്ചു പോയതിന്‍ പൊരുളറിയാതെ പോയ
വിഡ്ഡിയുടെ കുമ്പസാരമാണു.."


നിരാശകാമുക യൂണിയന്‍ പ്രസിഡന്റിന് എഴുതിയ കത്ത്

നഷ്ട പ്രണയം നിര്‍ത്താതെ പോയ ബസ്സാണു..
ഇനി കൈകാണിച്ച് ആര്‍ത്തുവിളിച്ചിട്ട് ഒരു കാര്യവുമില്ല..
പക്ഷേ ക്ലബ്ബും സംഘടനയും നിരാശ പ്രണയത്തിന്റെ പേരില്‍ ഉണ്ടാക്കാന്‍ നടക്കുന്നവരോട്
അത് വല്ലതും പറഞ്ഞിട്ട് കാര്യമുണ്ടോ..
ഇതാ മലയാളം ബൂലോകത്തിലെ നിരാശകാമുകന്‍ പയ്യന്‍സ് നേതൃത്ത്വം നല്‍കുന്ന
പ്രവര്‍ത്തനവും നിയമാവലിയുമൊക്കെ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ വായിക്കാം.
ആ പൊസ്റ്റിനു ലേഖകന്‍ എഴുതിയ കമെന്റാണു താഴെ :

നിരാശകാമുക യൂണിയന്‍ പ്രസിഡന്റിന് എഴുതിയ കത്ത്

ബഹുമാനപ്പെട്ട നിരാശകാമുക യൂണിയന്‍ കേരള സം‌സ്ഥാന പ്രസിഡന്റിനു,
സാര്‍,
ഞങ്ങളുടെ നിരാശകാമുക യൂണിറ്റ് വളരെ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട് എന്നറിയിക്കുന്നതില്‍ സന്തോഷമുണ്ട്. പഴയ നിരാശകാമുകസൂപ്പര്‍താരം നമ്മുടെ വേണു നാഗവള്ളി ചേട്ടനാണു ഞങ്ങളുടെ യൂണിറ്റിന്റെ ഉല്‍ഘാടനം നിര്‍‌വ്വഹിച്ചതു എന്നതില്‍ ഞങ്ങള്‍ക്കുള്ള അഭിമാനവും സന്തോഷവും മറച്ചു വെക്കുന്നില്ല.

നിരാശകാമുക പ്രസ്ഥാനത്തിന്റെ നെടുംതൂണുകളായിരുന്ന (പഴയ കാല)അവശ കാമുകന്മാരുടെ
ഓര്‍മ്മക്കുറിപ്പുകള്‍,പ്രണയമറിയിക്കാന്‍ അവരുപയോഗിച്ച ശൈലികള്‍,പ്രണയം മൂത്ത് എഴുതിപോയ
കവിതകള്‍.സദാ സമയവും പാടി നടന്ന പ്രണയ ഗാനങ്ങള്‍ തുടങ്ങി ഒരു കാലഘട്ടത്തിന്റെ നിരാശപ്രണയം മുഴുവന്‍ ഒപ്പിയെടുത്ത അപൂര്‍‌വ്വ ശബ്ദ/ രേഖകളടങ്ങിയ പ്രണയകാല ആര്‍ക്കൈവിനാണു ഞങ്ങള്‍
ആദ്യമായി രൂപം കൊടുത്തതു..
പുതു തലമുറക്കായി " പ്രണയ നൈരാശ്യം മൂലം എങ്ങനെ നല്ല ഒരു ജീവിതം കുട്ടിച്ചോറാക്കി
മറ്റുള്ളവരുടെ മുന്നില്‍ പരിഹാസ്യരാവാം" എന്ന ഒരു പഠനക്ലാസ്സും ഇതോടൊപ്പം വിജയകരമായി നടത്തുകയുണ്ടായി.

കാമുക വിലാപം/നൈരാശ്യം / ജീവിതം കട്ടപ്പൊക വിഷയമാക്കി ടീവി പ്രോഗ്രാമുകള്‍ തയ്യാറാക്കുവാനും
അത്തരം ടെലിഫിലിമിനു സാമ്പത്തിക സഹായം ചെയ്യാനും പദ്ധതി തയ്യാറാക്കി.
നിരാശകാമുകന്മാര്‍ക്ക് പട്ട,കഞ്ചാവ്, ദിനേശ് ബീഡി തുടങ്ങിയ ഉപയൊഗിക്കുന്നതില്‍ വിദഗ്ധ പരിശീലനവും
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് മേല്പ്പറഞ്ഞവ വാങ്ങി ഉപയോഗിക്കാന്‍ പലിശ രഹിത വായ്പയും നല്‍കുവാനും തീരുമാനിച്ചു.

എന്നാല്‍ നിരാശ മൂത്ത് ആതമഹത്യ ചെയ്യാന്‍ തയ്യാറായവര്‍ക്ക് തൂങ്ങിച്ചാവാനുള്ള കയര്‍, പാടത്തും പറന്മ്പിലും അടിക്കുന്ന വിഷമരുന്ന്,ഉറക്ക ഗുളികകള്‍ തുടങ്ങിയവ വാങ്ങുവാനുള്ള പണം സൗജന്യമായി നല്‍കുന്നതാണു.
(ഏതെങ്കിലും കാരണവശാല്‍ ചത്തില്ലെങ്കില്‍ തുക തിരികെയടക്കണമെന്നും വ്യവസ്ഥ ചെയ്തിരിക്കുന്നു.)

ഈ പ്രസ്ത്ഥാനത്തിന്റെ ഓരോ യൂണിറ്റും പഞ്ചായത്ത്/വാര്‍ഡു അടിസ്ഥാനമാക്കി തുടങ്ങണമെന്നും
ഈ മഹത് പ്രസ്ഥാനത്തിനെ ചില കുബുദ്ധികള്‍ മത/ രാഷ്ട്റീയ വൈഭാഗീയത കുത്തി നിറച്ച്
തകര്‍ക്കാന്‍ ശ്രമിക്കുന്നുണ്ടങ്കിലും അതിനെതിരെ ശക്തമായി പോരാടിക്കോണ്ട്
ഇതൊരു ദേശീയ പ്രസ്ഥാനമാക്കി മാറ്റുന്നതിലേക്ക് ജനകീയ പ്രശനങ്ങളില്‍ ഇടപെട്ട്
പ്രക്ഷോഭങ്ങള്‍ സം‌ഘടിപ്പിച്ച് കൊണ്ട് മുഖ്യധാരയിലേക്ക് നമ്മള്‍ വരണമെന്നും
അധികാരത്തിന്റെ ഇരുണ്ട ഇടവഴികള്‍ നമുക്കന്യമല്ല എന്നു കാണിച്ച് കൊടുക്കുവാനും
ഈ ന്യൂന പക്ഷത്തിന്റെ സം‌വരണ സൗജന്യങ്ങള്‍ നേടിയെടുത്ത് ഒരു നാള്‍
ഈ നാടിന്റെ തന്നെ ഭരണം നമ്മള്‍ കൈപ്പിടിയിലൊതുക്കുമെന്നും
ഉറക്കെ ഉറക്കെ പ്രഖ്യാപിച്ചു കൊണ്ടണു മേല്‍ യൂണിട്ടിന്റെ പ്രഥമ സമ്മേളനത്തിനു
തിരശ്ശീല വീണത്.

((നാണപ്പന്‍ ചേട്ടന്റെ പട്ട ഷാപ്പില്‍ നിന്ന് കഴുത്തിനു പിടിച്ച് പുറത്തേക്കിട്ടപ്പോഴാണു
സമ്മേളനത്തിനു കലാശകൊട്ടായത് എന്ന വാര്‍ത്ത ആരും വിശ്വസിക്കരുത്..
ഇതിനു പിന്നില്‍ മുതലാളിത്ത രാഷ്ട്രങ്ങള്‍ക്ക് ഓശാന പാടുന്ന മാധ്യമ സിന്‍ഡിക്കേറ്റിന്റെയും
ഏലക്കാട് റബ്ബര്‍ പ്ലാന്റര്‍ മാത്തുക്കുട്ടിച്ചന്‍ (ഒന്നു കൂടെ വ്യക്തമാക്കിയാല്‍ നമ്മുടെ മോളിക്കുട്ടിയുടെ അച്ചായന്‍)
കുന്നുമ്മല്‍ അന്തുമാന്‍ കുട്ടി ഹാജി (ലൈലാന്റെ ഗള്‍ഫ് റിട്ടേണ്‍ മൂത്താപ്പ) തുടങ്ങിയവരുടെ കറുത്തതും
വെളുത്തതുമായ കൈകളാണെന്ന് ഞങ്ങള്‍ ഉറപ്പിച്ചും തറപ്പിച്ചും പറയുന്നു.!)

എന്ന്
കട്ടപ്പനയില്‍ ഉസ്മാന്‍‌കുട്ടി.
ഒപ്പ്.

Saturday, August 7, 2010

രാവിലെ ബെര്‍ളി വിളിച്ചിരുന്നു

മലയാളം ബ്ലോഗ്ഗ് രംഗത്തെ അതികായന്‍ ബെര്‍ളി തോമസ്സിന്റെ ഹാലൂസിനേഷന്‍ (ദക്ഷിണാധുനിക കവിത) എന്ന രചനക്ക് ഈ ലേഖകന്‍ എഴുതിയ കമന്റ് താഴെ ചേര്‍ക്കുന്നു.
ആദ്യം ബെര്‍ളിയുടെ കവിത വായിക്കൂ..

അതിനു ഞാനെഴുതിയ കമെന്റാണു താഴെ :
----------------------------------------------------
രാവിലെ ബെര്‍ളി വിളിച്ചിരുന്നു.
ബ്ലോഗ്ഗില്‍ ഹിറ്റ് കൂട്ടാന്‍ വല്ല വഴിയുമുണ്ടോന്നു
ചോദിച്ചു.
കയ്യിലെ കോപ്പൊക്കെ തീര്‍ന്നെന്നും
പുതിയ പോസ്റ്റുകള്‍ക്ക് എരിവു പോരെന്നും ഉള്ള
വായനക്കരുടെ കമന്റിനെ ക്കുറിച്ച്
പാലാക്കാരന്‍ പരിതപിച്ചു.
അറബിയുടെ പോക്കറ്റിലെ റിയാലും വാങ്ങി
ദിനവും രാവിലെ മെയിലു നോക്കി
നേരെ ബെര്‍ളിത്തരങ്ങള്‍ കേള്‍ക്കാന്‍
പോവുന്ന ഗള്‍ഫിലെ കഠിനാധ്വാനികളായ
ആയിരങ്ങള്‍ക്കിനി താനിനി എന്നാ വെച്ച്
ഒലത്തുമെന്ന് അതിയാന്റെ പരാതി കേള്‍ക്കുമ്പോള്‍
ബെര്‍ളിത്തരങ്ങളില്‍ കുടുങ്ങി
ബ്ലോഗറായ
ഒരു പോസ്റ്റിനു തെണ്ടി നടക്കുന്ന
ഞാനോ ഭ്രാന്തന്‍
അതോ
ദിനവും കിടിലന്‍ പോസ്റ്റുമായെത്തും
ബെര്‍ളിയോ ഭ്രാന്തന്‍?
അതുമല്ല
ദിനവുമെണ്ണത്തില്‍ കൂടുന്ന വായനക്കാരാ..
നീയോ ഭ്രാന്തന്‍
എന്നു ഞാന്‍ ചിന്തിച്ചതില്‍ എന്നതാ ഒരു തെറ്റ്?
ഹല്ല എന്നതാ തെറ്റ് !

നാലു കാര്‍ട്ടൂണും ഇത്തിരി വെടിപറച്ചിലും കൊണ്ട്
എട്ട് കമന്റും ഏഴു ഫോല്ലോവേഴ്സിനേം നേടി
ചരിത്രം കുറിച്ച എന്നെ നോക്കി
ശല്യമീ ബ്ലോഗ്ഗറെന്നു ഈ കൊച്ചു ലോകം പഴി പറയുമ്പോള്‍

ലോകമൊട്ടുക്ക് ആരാധകരും
അതിലുമധികം അനോണി ശത്രുക്കളും
ലക്ഷക്കണക്കിനു വായനക്കാരും
ആയിരത്തി മുന്നൂറ്റി എണ്‍പത്തി ഒന്‍പതു
ഫോല്ലോവേഴ്സുമുള്ള
സെലിബ്റേറ്റിയില്‍ നിന്നും
ലെജന്റിലേക്ക് മാറിയ
ഒറിജിനല്‍ ബ്ലോഗ്ഗറായ
ബെര്‍ളീ..നിന്റെ അവസ്ഥ എന്നതായിരിക്കും ?
ഹല്ല..എന്നതായിരിക്കും ?

--------------------------------------------------

(ഇത് ഏകദേശം മൂന്നു മാസങ്ങള്‍ക്കു മുമ്പ് എഴുതിയതാണു.
"എന്റെ വര"യില്‍ പോസ്റ്റ് ചെയ്ത കമന്റുകളെക്കുറിച്ചുള്ള ലേഖനത്തിനു കിട്ടിയ
പ്രതികരണമാണു ഇങ്ങനെ ഒരു കടുംകൈ എന്നെക്കൊണ്ട് ചെയ്യിച്ചത്..

കമന്റ് എഴുത്ത് പരസ്പരം പുറം ചൊറിച്ചിലല്ല എന്നും സുഖിപ്പിക്കലല്ല എന്നും
എനിക്ക് (പിന്നെ ചില അജ്ഞാതര്‍ക്കും) സ്വയം മനസ്സിലാക്കാനുള്ള ഒരുപാധി കൂടിയാണിത്. സഹിക്കുക!)